Monday, 12 September 2016

ബിസിസിഐയെ തകര്‍ക്കാന്‍ ഐസിസി അധ്യക്ഷന്‍ ശ്രമിക്കുന്നു: താക്കൂര്‍



2017 ലെ ചാമ്ബ്യന്‍സ് ട്രോഫി നടത്തിപ്പിനായി 135 ദശലക്ഷം ഡോളര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അനുവദിച്ചതില്‍ എതിര്‍ത്തതിനെയും അനുരാഗ് ന്യായീകരിച്ചു

നോയ്ഡ: ഐസിസി അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ക്കെതിരെ ആഞ്ഞടിച്ച്‌ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍. മുങ്ങികൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ശശാങ്ക് മനോഹര്‍ ഇപ്പോള്‍ ബിസിസിഐയേയും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിസിസിഐയെ ശശാങ്ക് മനപ്പൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും താക്കൂര്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കെയാണ് ശശാങ്ക് മനോഹറിന് ഐസിസി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.
ഇതേത്തുടര്‍ന്ന് അദ്ദേഹം ബിസിസിഐയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ശശാങ്ക് മനോഹറിനെ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും തോന്നിയപ്പോഴാണ് മനോഹര്‍ ബോര്‍ഡിനെ വിട്ടുപോയത്. എന്നാല്‍ ഇപ്പോള്‍ ബിസിസിഐക്ക് ഒരാവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്നോട്ട് വന്ന് സഹായിക്കുന്നില്ല. ശശാങ്ക് മനോഹര്‍ ഇന്നത്തെ നിലയിലെത്താന്‍ കാരണം ബിസിസിഐ ആണെന്നത് മറക്കരുത് -അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഞാന്‍ നിരാശനാണോ എന്നുള്ളതില്‍ കാര്യമില്ല. മറിച്ച്‌ എന്റെ വികാരം എന്റെ ബോര്‍ഡ് അംഗങ്ങളുമായി പങ്കുവെയ്ക്കേണ്ടത് എന്റെ ആവശ്യമാണ്. ബോര്‍ഡിന് ശശാങ്കിനെ ആവശ്യമുള്ളപ്പോള്‍ അയാള്‍ ബോര്‍ഡിനെ ഉപേക്ഷിച്ചു. ബിസിസിഐ ആഗോള തലത്തില്‍ തലവനാണ് അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കാര്യങ്ങളിലും ബിസിസിഐ ഇടപെടും. അനുരാഗ് കൂട്ടിച്ചേര്‍ത്തു.

2017 ലെ ചാമ്ബ്യന്‍സ് ട്രോഫി നടത്തിപ്പിനായി 135 ദശലക്ഷം ഡോളര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അനുവദിച്ചതിനെ ബിസിസിഐ എതിര്‍ത്തതിനെയും അനുരാഗ് ന്യായീകരിച്ചു. ഒരു ടൂര്‍ണമെന്റില്‍ ഐസിസി അവശ്യത്തിലധികം പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതെന്തിനാണെന്ന് ബിസിസിഐക്ക് അറിയാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിസിയുടെ ഭരണ അംഗങ്ങളില്‍ മാറ്റം വരുമ്ബോള്‍ ഐസിസി ചെയര്‍മാന്‍ എന്ന നിലയില്‍ ശശാങ്ക് ബിസിസിഐയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ അദ്ദേഹം ബിസിസിഐയില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. ശശാങ്ക് ഒരു നല്ല സ്ഥാനത്തെത്താന്‍ മാത്രമാണ് ശ്രമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ പരസ്യമായി കുറ്റപെടുത്തിയ ശശാങ്ക് മനോഹറുടെ തുറന്ന് പ്രസ്താവനയേയും ഠാക്കൂര്‍ വിമര്‍ശിച്ചു. ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റ് ഉള്‍പ്പടെയുള്ള ക്രിക്കറ്റിന്റെ എല്ലാ രൂപവും നിലനില്‍ക്കണമെന്നാണ് ബിസിസിഐ നിലപാടെന്നും താക്കൂര്‍ വ്യക്തമാക്കി.

No comments:

Post a Comment