Thursday, 15 September 2016

ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ കുറ്റം സമ്മതിച്ചു; പെയിന്റ് കടയില്‍ നിന്നു ലഭിച്ച ഓണം ബോണസ് വീതം വയ്ക്കല്‍ കൊലപാതകത്തില്‍ കലാശിച്ചെന്നു പ്രതിയുടെ മൊഴി



മലപ്പുറം : ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാനെ കൊലപ്പെടുത്തിയത് നാട്ടുകാരനും സഹ താമസക്കാരനുമായ ജിതേന്ദ്ര റാം തന്നെ. പ്രതി പൊലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചു.

കുത്താന്‍ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഓണം ബോണസ് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നെന്ന് പ്രതി പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയിലാണ് തിരൂര്‍ പച്ചാട്ടിരിയില്‍ സഹ താമസക്കാരന്റെ കുത്തേറ്റ് ബീഹാര്‍ നന്ദപൂര്‍ മോട്ടീപുരി കമ്ബാരന്‍ സുരേഷ് പാസ്വാന്റെ മകന്‍ മുകേഷ് പാസ്വാന്‍ (27) കൊല്ലപ്പെട്ടത്.
ബീഹാര്‍ മിത്ത്ഹാരി സ്വദേശി ജിതേന്ദ്ര റാം(24) മുകേഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പച്ചാട്ടിരിയിലെ പെയ്ന്റ് കടയിലെ ജീവനക്കാരണ് ഇരുവരും. ഒന്നര മാസം മുമ്ബാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. ഓണത്തിനു ലഭിച്ച ബോണസ് തുക 2000 രൂപ വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

നാലു ബീഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്ന പച്ചാട്ടിരിയിലെ കെട്ടിടത്തില്‍ വച്ച്‌ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വൈകിട്ട് ആറരയോടെ സംഭവം നടന്നിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയാണ് ജില്ലാ ആശുപത്രിയിലേക്ക് കുത്തേറ്റ മുകേഷിനെ എത്തിച്ചിരുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓണത്തോടനുബന്ധിച്ച്‌ ഉടമ നാലുപേര്‍ക്കായി 2000 രൂപ നല്‍കിയിരുന്നു. പ്രതി ജിതേന്ദ്ര റാം ഈ തുകയില്‍ നിന്നും സിഗരറ്റ് വാങ്ങിയിരുന്നു. അഞ്ച് രൂപയുടെ സിഗരറ്റായിരുന്നു പ്രതി ഈ തുകയില്‍ നിന്നും വാങ്ങിയത്. ഇത് മുകേഷ് ചോദ്യം ചെയ്യുകയും വാക്കേറ്റമാവുകയുമായിരുന്നു.

വാക്കേറ്റം മൂര്‍ഛിച്ചതോടെ മുറിയിലുണ്ടായിരുന്ന നീളന്‍ കത്രിക ഉപയോഗിച്ച്‌ നെഞ്ചിനു താഴെ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി അടുത്തുള്ള പറമ്ബിലേക്ക് കുത്താന്‍ ഉപയോഗിച്ച ആയുധം എറിഞ്ഞു. നാലു പേരും മദ്യപിക്കുമായിരുന്നു. സംഭവ സമയത്തും ഇവര്‍ മദ്യപിച്ചിരുന്നു.

സംഭവ സമയം സമയം ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു താമസിക്കുന്ന മുറിയില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ട് പേരില്‍ ഒരാള്‍ പുറത്തും മറ്റേയാള്‍ ഫോണില്‍ സംസാരിക്കുകയുമായിരുന്നു. മറ്റു രണ്ടു പേരില്‍ ഒരാള്‍ കൊല്ലപ്പെട്ട മുകേഷിന്റെ ബന്ധുവും മറ്റേയാള്‍ പ്രതി ജിതേന്ദ്ര റാമിന്റെ ബന്ധുവുമാണ്. മൂവരും ചേര്‍ന്ന് രാത്രി ഏറെ വൈകിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അപ്പോഴേക്കും രക്തം വാര്‍ന്നൊലിച്ച്‌ മരണം സംഭവിച്ചിരുന്നു. മദ്യപിച്ച്‌ കുഴഞ്ഞു വീണെന്നു പറഞ്ഞാണ് ഇവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നെഞ്ചിന് താഴെ ആഴത്തിലുള്ള കത്തായിരുന്നു. ലിവറിലേക്ക് കുത്തേറ്റിട്ടുണ്ട്. ഹാര്‍ട്ടിലേക്കുള്ള രക്തക്കുഴല്‍ നിലച്ചതാണ് മരണകാരണം.ബന്ധുക്കള്‍ വരുന്നത് വരെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി ഉപേക്ഷിച്ച ആയുധം സമീപത്തെ ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെടുത്തുവെന്ന് സി.ഐ എം.കെ ഷാജി പറഞ്ഞു.

No comments:

Post a Comment