Sunday, 11 September 2016

കാവേരി പ്രശ്നം: ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചു



ചെന്നൈ: കര്‍ണാടക-ബെംഗളൂരു കാവേരി നദീജല പ്രശ്നത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്നാട് സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ തല്ലി ചതച്ചു. കാവേരി പ്രശ്നത്തില്‍ സിനിമാതാരങ്ങളുടെ ഇടപ്പെടലുകള്‍ സംബന്ധിച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന പേരിലാണ് മര്‍ദനം നടന്നത്.

22 കാരനായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി പഠിയ്ക്കുന്ന കോളേജിന് സമീപത്ത് വച്ച്‌ ശനിയാഴ്ച ഒരു കൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ലോക്കല്‍ ചാനലില്‍ വീഡിയോ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ആക്രമണത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു. കാവേരി പ്രശ്നത്തില്‍ അക്രമം ഒന്നിനും പരിഹാരം കാണില്ലെന്ന് എഐഡിഎംകെ വക്താവ് സിആര്‍ സരസ്വതി പറഞ്ഞു. രണ്ടു സംസ്ഥാനത്തിലെയും ജനങ്ങള്‍ കാവേരി പ്രശ്നത്തില്‍ മൃദുസമീപനം പാലിക്കണം എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്.

വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്ക് നേരെ കര്‍ണാടത സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം എന്ന് ഡിഎംകെ എംപി ടികെഎസ് ഇളന്‍ഗോവന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ തമിഴ് സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം സംരക്ഷണം നല്‍കണം എന്ന് പൊന്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

No comments:

Post a Comment