Thursday, 15 September 2016

ഗോവിന്ദചാമിയയെ തൂക്കുകയറില്‍ നിന്നും നിഷ്പ്രയാസം രക്ഷിച്ചെടുത്ത അഡ്വ. ബിഎ ആളൂര്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ ക്രിമിനലുകളുടെ പ്രീയ തോഴന്‍: വാദിയ്ക്കുന്ന കേസുകള്‍ ഏറെയും കൊലപാതക ലൈംഗിക കുറ്റകൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടി



കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി വിധി വന്നിരിയ്ക്കുകയാണ്. സൗമ്യയുടെ അമ്മയ്ക്ക് ഉള്ളതു പോലെ തന്നെ ഓരോശരാശരി മലയാളിയുടേയും നെഞ്ചിന്‍കൂട് തകര്‍ക്കുന്നത് തന്നെയാണ് സുപ്രിം കോടതി വിധി. ഗോവിന്ദച്ചാമിയെ തൂക്കുകൊല്ലുക എന്ന ഹൈക്കോടതി വരെ ശരിവെച്ച കീഴ്ക്കോടതി വിധി അട്ടിമറിയ്ക്കാന്‍ സഹായകമായ്ത് ക്രിമിനലുകളെ പ്രീയ വക്കീലായ ഒരു മലയാളി തന്നെയാണ് എന്നതും ഞെട്ടല്‍ ഉളവാക്കുന്നത് തന്നെയാണ്.
കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി വെറും ബലാത്സംഗ കേസ് മാത്രമാക്കി ഒതുക്കിയതോടെ ക്രിമിനലുകള്‍ക്ക് വേണ്ടപ്പെട്ട വക്കീലായി മാറിക്കഴിഞ്ഞു അഡ്വ.
ബിഎ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍.

ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു.ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചു തുടങ്ങുകയായിരുന്നു.ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. എന്നാല്‍, ഇതൊക്കെ തെറ്റാണെന്ന് പിന്നാലെ തെളിഞ്ഞു. അഡ്വ. ബിഎ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലാണ് എത്തുന്നതെന്ന വിവരം അറിയുന്നത്. പിന്നീടുള്ള അന്വേഷണങ്ങളില്‍ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലെ ആളൂര്‍ വീട്ടില്‍ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂര്‍ ആണ് ഈ 'ഉത്തരേന്ത്യക്കാരന്‍ വക്കീല്‍' എന്ന് തിരിച്ചറിയുന്നത്.

വര്‍ഷങ്ങളായി പുനെ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ആളൂര്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തില്‍ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങള്‍ ഉയര്‍ന്നു. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈയ്ക്ക് വണ്ടി കയറിയ ബിഎ ആളൂര്‍ പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി നിലനിന്നിട്ടുണ്ടെന്നാണ് അറിയുന്നത്.കൊലപാതക ലൈംഗിക കുറ്റകൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര്‍ പറഞ്ഞിരുന്നു. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു.

മുംബൈ പനവേലില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥിരീകരണം ഉള്ളതും. അതേസമയം, പത്രക്കാര്‍ക്കുമുന്നിലും കോടതിയിലും വ്യത്യസ്ത നിലപാടാണ് വക്കാലത്തിന്റെ കാര്യത്തില്‍ ആളൂര്‍ കൈക്കൊണ്ടത്.സൗമ്യ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരികയെന്ന സാമൂഹ്യ താല്‍പര്യമാണ് തനിക്കെന്ന് പറഞ്ഞെങ്കിലും ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളാണ് കേസ് ഏല്‍പിച്ചതെന്നായിരുന്നു വടക്കാഞ്ചേരി കോടതിയില്‍ പറഞ്ഞത്. കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് കേസ് ഏല്‍പിച്ചതെന്നായി. ചെന്നൈ കേന്ദ്രീകരിച്ചുള്ള പിടിച്ചുപറിക്കാരാണ് കേസ് തന്നെ ഏല്‍പിച്ചതെന്നും ഒരുതവണ വിവരിച്ചു.

പക്ഷേ, മറ്റൊരു കഥയാണ് തൃശൂരിലെ ചില അഭിഭാഷകര്‍ക്ക് പറയാനുള്ളത്. പൂനയില്‍ സഹപാഠിയായ തൃശൂരിലെ അഡ്വക്കേറ്റ് എന്‍ ജെ നെറ്റോയെയാണ് ആളൂര്‍ ഗോവിന്ദച്ചാമി വിഷയത്തില്‍ ആദ്യം സമീപിച്ചതെന്ന് അവര്‍ പറയുന്നു. പക്ഷേ, നെറ്റോ അതിന് വഴങ്ങാതെ വന്നതോടെ ആളൂര്‍ നേരിട്ടെത്തി. പ്രതിക്കായി ജാമ്യാപേക്ഷ നല്‍കി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണെന്ന് മനസ്സിലാക്കിയതോടെ മുംബൈയില്‍ നിന്ന് അംഗരക്ഷകരെന്ന പേരില്‍ ഒരു സംഘത്തെയും കൂടെ കൊണ്ടുനടന്നിരുന്നു. മുംബൈ കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിരുന്നത്. റെയില്‍വെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായി. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയില്‍ സര്‍ക്കാര്‍ ഭവനിര്‍മ്മാണ പദ്ധതി പ്രകാരം വച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം.

സൈനികസേവനകാലത്ത് കിട്ടിയ ശമ്ബളവും പിന്നീട് ലഭിച്ച പെന്‍ഷനുമെല്ലാം ചേര്‍ത്ത് അറുമുഖന്‍ പത്തുലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക മക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷേ, രണ്ടുപേരും ജയിലിലായതോടെ പണം അക്കൗണ്ടില്‍ത്തന്നെ കിടന്നു. പക്ഷേ, സൗമ്യ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സാക്ഷിയായി സുബ്രഹ്മണിയെ കൊണ്ടുവരാന്‍ ആളൂര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസുമായി അയാള്‍ക്കെന്താണ് ബന്ധമെന്നും ജയിലിലുള്ള ആളെ എന്തിന് വിസ്തരിക്കണമെന്നും കോടതി ആരാഞ്ഞപ്പോള്‍ ഗോവിന്ദച്ചാമി അറസ്റ്റുചെയ്യപ്പെട്ട വിവരം വീട്ടില്‍ അറിഞ്ഞില്ലെന്നും അതിനാണെന്നും ആളൂര്‍ വാദിച്ചു. പക്ഷെ, കോടതി അത് അനുവദിച്ചില്ല. സുബ്രഹ്മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ടിലുള്ള പണം ചേട്ടനും അനുജനും വീതിച്ചെടുക്കാനായിരുന്നു ഈ നീക്കമെന്ന സംശയമാണ് അക്കാലത്ത് ഉയര്‍ന്നത്.ഇത്തരത്തില്‍ ആളൂര്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും കോടതി തള്ളുകയും ചില വിചിത്രമായ വാദങ്ങളില്‍ കോടതി ആളൂരിനെ ശാസിക്കുകയും ചെയ്തിരുന്നു. അനാവശ്യ ചോദ്യങ്ങളാല്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായി. പക്ഷേ, ഇതെല്ലാം താണ്ടി ആളൂര്‍ ഇപ്പോഴും ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ചു. ഒടുവില്‍ അതില്‍ വിജയം കാണുകയും ചെയ്തു.

No comments:

Post a Comment