Sunday, 11 September 2016

ഇജാസിന്റെ ഭാര്യ റിഫൈല പെണ്‍കുട്ടിയെ പ്രസവിച്ചെന്ന് വീട്ടിലേക്ക് വാട്സ്‌ആപ്പ് സന്ദേശം; ഐസിസിലേക്ക് റിക്രൂട്ട്മെന്റില്‍ മലയാളികളുണ്ടെന്നതിന് തെളിവില്ലെന്ന് ഇറാനും അഫ്ഗാനും; കേരളത്തില്‍ നിന്ന് കാണാതായവരെ കുറിച്ച്‌ ഇനിയും വ്യക്തതയില്ല



കാസര്‍കോട്: തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് പരിധിയില്‍ പടന്നയില്‍ നിന്ന് കാണാതായി ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന ഡോ. ഇജാസിന്റെ ഭാര്യ റിഫൈല പ്രസവിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശം. ഇന്ന് പുലര്‍ച്ചെയാണ് പടന്നയിലെ ഇജാസിന്റെ സഹോദരിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. അതിനിടെ കേരളത്തില്‍നിന്ന് ഭീകര സംഘടനയായ ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും അറിയിച്ചതായും റിപ്പോര്‍ട്ടുകളെത്തി.

ഡോക്ടര്‍ ഇജാസിന്റെ ഭാര്യയുടെ പ്രസവ സന്ദേശം പൊലീസ് പരിശോധിക്കുന്നുണ്ട്.
വാട്സ്‌ആപ്പില്‍ ടെലഗ്രാം സന്ദേശമായാണ് റിഫൈല പ്രസവിച്ചു. പെണ്‍കുട്ടിയാണ് എന്ന സന്ദേശം എത്തിയിരിക്കുന്നത്. ഡോ. ഇജാസിനെയും കുടുംബത്തെയും നാടുവിടാന്‍ സഹായിച്ചുവെന്ന് കരുതുന്ന അഷ്ഹാഖിന്റെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എക്ക് വീട്ടുകാര്‍ സന്ദേശം കൈമാറിയിട്ടുണ്ട്. റിഫൈല നേരത്തെ അവരുടെ പിതാവിന് ഫോണില്‍ ഇതുപോലെ സന്ദേശം അയച്ചിരുന്നു. അന്ന് താന്‍ ജോലി തേടിയാണ് നാടുവിട്ടതെന്നും തന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമായിരുന്നു സന്ദേശം.

തീവ്രവാദത്തിനല്ല വീടുവിട്ടതെന്ന് വ്യക്തമാക്കിയെങ്കിലും സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സന്ദേശം എവിടെ നിന്നാണ് വന്നതെന്നത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഇന്ന് പുലര്‍ച്ചെ സന്ദേശമെത്തിയിരിക്കുന്നത്. ഇജാസിന്റെ രണ്ട് വയസുള്ള കുട്ടി, സഹോദരന്‍ ഷിഹാസ്, ഭാര്യ അജ്മല എന്നിവരുള്‍പ്പെടെ ചന്തേര പൊലീസ് പരിധിയില്‍ നിന്ന് 17 പേരെ കാണാതായത് സംബന്ധിച്ചാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍നിന്ന് കാണാതായ 21 പേരെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ലെന്നും ഇവര്‍ ഇറാന്‍ വഴി അഫ്ഗാനിസ്ഥാനിലെത്തിയെന്നുമുള്ള കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചുവെന്ന് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

കേരളത്തില്‍നിന്ന് കാണാതായവര്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതായി രേഖകള്‍ വ്യക്തമാക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇന്ത്യന്‍ അധികൃതര്‍ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ഇവരുടെ യാത്ര സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. ജൂലായ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ഇതില്‍ ഒരു സംഘം മസ്കറ്റ്, ദുബായ് എന്നിവടങ്ങളിലൂടെ തെഹ്റാനിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇവരില്‍ ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതായി കേരളത്തിലെ ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ അഫ്ഗാനിലുണ്ടെന്നായിരുന്നു എന്‍ഐഎയുടെ പ്രാഥമിക നിഗമനം. ഇറാനും അഫ്ഗാനും മറിച്ച്‌ പറഞ്ഞതോടെ കൂടുതല്‍ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ വാട്സ്‌ആപ്പ് സന്ദേശം എന്‍ഐഎ വിശദപരിശോധനയ്ക്ക് വിധേയമാക്കും.

No comments:

Post a Comment