Friday, 16 September 2016

കേരളത്തിനുംതമിഴ്നാടിനും കേന്ദ്രസര്‍ക്കാരിന്‍റെ അന്ത്യശാസനം



ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രത്തിന്റെ അന്ത്യശാസനം.ഉടനടി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയില്ലെങ്കില്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്നും വീഴ്ച വരുത്തിയാല്‍ എ പി എല്‍ വിഭാഗത്തിനുള്ള അരിക്ക് കേരളവും തമിഴ്നാടും ഉയര്‍ന്ന വിലനല്‍കേണ്ടി വരുമെന്നും കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ വ്യക്തമാക്കി.പൊതുവിതരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.




കേരളവും തമിഴ്നാടും മാത്രമാണ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍.അടുത്ത നവംബര്‍ മുതല്‍ നടപ്പാക്കുമെന്നാണ് നേരത്തേ കേരളം അറിയിച്ചിരുന്നതെന്നും എന്നാല്‍, ഡിസംബറില്‍ തുടങ്ങുമെന്ന് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി ,വികസിതസംസ്ഥാനമായ കേരളം ഇത്തരം നിലപാട് എടുക്കുന്നതെന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കടുത്തനടപടിയെടുക്കുമെന്നും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള വിഭാഗങ്ങള്‍ക്കുള്ള അരി ഉയര്‍ന്നവിലയ്ക്ക് നല്കുകയോ, അല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള അരിവിതരണം അവസാനിപ്പിക്കുകയോ ചെയ്യും. കമ്ബോളവിലയ്ക്ക് അരിവാങ്ങി ഈ സംസ്ഥാനങ്ങള്‍ എ.പി.എല്‍. വിഭാഗങ്ങള്‍ക്ക് നല്‍കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.

കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ 2013-ലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയത്. എന്നാല്‍, കമ്ബ്യൂട്ടര്‍വത്കരണത്തിലെ കാലതാമസം, ഗുണഭോക്താക്കളുടെ പട്ടികതയ്യാറാക്കലിലെ അപാകതകള്‍ അരിവിഹിതത്തില്‍ കുറവുവരുമെന്ന വാദം തുടങ്ങിയവ ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്ള കാലാവധി പലവട്ടം നീട്ടിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും നടപടിയെടുക്കാത്തതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്.

No comments:

Post a Comment