Friday, 16 September 2016

അര്‍ഥമില്ലാത്ത വിവാദങ്ങള്‍ക്ക് സമയം കൊല്ലുന്ന മലയാളികള്‍ അക്കമിട്ടു നിരത്തിയ സോമരാജ പണിക്കരുടെ കണ്ടെത്തലുകള്‍ തിരിച്ചറിയേണ്ടതാണ്



അര്‍ഥമില്ലാത്ത വിവാദങ്ങളുടെ പുറകെപോയി സമയം കളയാന്‍ നമ്മുടെ മലയാളികള്‍ക്ക് ഒരു മടിയുമില്ല.സമയമില്ല എന്ന് പരാതി പറയുമ്ബോഴും ആവശ്യമില്ലാത്ത വിവാദങ്ങളുടെ പുറകെ പോയി സമയം കളയാന്‍ മടിയില്ലാത്തവരാണ് നമ്മളില്‍ പലരും.ആവശ്യമുള്ളവയെ തള്ളിക്കളഞ്ഞ് ആവശ്യമില്ലാത്തവയെ ഉയര്‍ത്തികാട്ടുന്നവര്‍.സമൂഹത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഏറ്റെടുത്ത് ആഘോഷമാക്കിമാറ്റാന്‍ സോഷ്യല്‍ മീഡിയയും ഉള്ളപ്പോള്‍ ഇത്തരക്കാര്‍ക്ക് സമയം കളയാന്‍ വേറെന്തുവേണം.ധാരാളം സമയം അര്‍ഥമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയുന്ന മലയാളികളുടെ രീതി മാറേണ്ടിയിരിക്കുന്നു.സമൂഹത്തിനു ഗുണകരമായ അല്ലെങ്കില്‍ പ്രയോജനമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഓരോ മലയാളികള്‍ക്കും ഉണ്ടാവണം.ഇന്ന് ടെലിവിഷന്‍ ചാനലുകളും നവ മാധ്യമങ്ങളുമെല്ലാം പ്രയോജനമില്ലാത്ത വിഷയങ്ങള്‍ക്ക് പുറകെപോയി സമയംകളഞ്ഞ് സമൂഹത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളെ നിസാരവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്.




സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

അര്‍ഥമില്ലാത്ത വിവാദങ്ങള്‍ക്കു വേണ്ടി കളയാന്‍ ഇഷ്ടം പോലെ സമയം ഉള്ളതാണു നമ്മള്‍ മലയാളികളുടെ ഒരു
ഭാഗ്യം .
സോഷ്യല്‍ മീഡിയ തലകുത്തി മറിഞ്ഞു ചര്‍ച്ച ചെയ്ത വിവാദങ്ങള്‍

1. സന്യാസി വര്യന്‍ സ്ത്രീകളോടു ഒപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചു ( സാറാ തോമസ് അതെ വേദിയില്‍ ഇരിക്കേണ്ടതായിരുന്നു . യോഗം കലക്കിയതിനാല്‍ നടന്നില്ല )
2. ശൈലജ ടീച്ചര്‍ സംസ്കൃത ശ്ലോകം ചൊല്ലിയതിനെ എതിര്‍ത്തു ( അങ്ങിനെ ഒന്നും ഉണ്ടായില്ലന്നു പിന്നീട് ടീച്ചര്‍ വിശദീകരിച്ചു )
3.പ്രധാനമന്ത്രി ദേശീയ പതാക കൊണ്ടു മുഖം തുടച്ചു ( അതു ത്രിവര്‍ണ്ണ ഷാള്‍ ആയിരുന്നു )
4. ശശി തരൂര്‍ ദേശീയ ഗാനത്തേ അപമാനിച്ചു( അദ്ദേഹം അതു മനപ്പൂര്‍വ്വം ചെയ്തതല്ല എന്നു വിശദീകരിച്ചു )
5.ഏതോ ഹിന്ദു സന്യാസി ആണെന്നു കരുതി മതന്യൂനപക്ഷമായ ജൈന മത ആചാര്യന്‍ നഗ്നനായി ഹര്യാന അസ്സംബ്ലിയില്‍ എത്തിയതിനു വന്‍ പൊങ്കാല . ( പിന്നീടു അരവിന്ദ് കേജരിവാള്‍ ഉല്‍പ്പടെ പല ദേശീയ നേതാക്കളും മാപ്പു പറഞ്ഞു )
7. വാമന ജയന്തി ആചരണം
മലയാളികളേ അപമാനിക്കാന്‍ ഉദ്ദേശിച്ചതാണു എന്നു കരുതി വന്‍ പൊങ്കാല.
8.എതോ ഒരു ബേക്കറി ഉടമ പ്രധാനമന്ത്രിയുടെ ജനമദിനത്തിനു കേക്കു ഉണ്ടാക്കി ഗിന്നസ് ബുക്കില്‍ കയറുന്നതിനു പൊങ്കാല .

ഈ പൊങ്കാല എല്ലാം ഒരു ഹരമായി കണ്ടു രസിക്കുമ്ബോള്‍ വളരെ പ്രധാനമായ മറ്റു
ചില കാര്യങ്ങള്‍ ജസ്റ്റീസ് കട്ജു വാനോളം പുകഴ്ത്തിയ നമ്മള്‍ മലയാളികള്‍ എടുത്തു പറയണം .

8 ദിവസം കൊണ്ടു 400 കോടിയുടെ മദ്യം കുടിച്ച മഹാഭാഗ്യവാന്മാര്‍ ആണു നമ്മള്‍ മലയാളികള്‍ .

അതെ സമയം അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ആദിവാസി സമൂഹങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ടു .

ഒരു ദിവസം 24 ജീവനുകള്‍ ആണു ഒരു ദിവസം കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞു വീഴുന്നതു . ആര്‍ക്കും ഒരു വേവലാതിയും ഇല്ല .

മലിനപ്പെടാത്ത ഒരു നദിയോ തോടോ തടാകമോ ഇന്നു കേരളത്തില്‍ ഇല്ല .

കുടിക്കാന്‍ യോഗ്യമായ വെള്ളം ആരാധനാ കേന്ദ്രമായ ശബരിമലയില്‍ പോലും ഇല്ല .

ഒരു ദിവസം 25 ലധികം ആളുകള്‍ ആണു തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ എത്തുന്നതു . 10 കോടി രൂപയുടെ പ്രതിരോധ വാക്സിന്‍ ആണു കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതു .

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകളും ദളിത് പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു നമ്മുടെ കേരളം .

സ്വാശ്രയ കോളേജ് പ്രവേശനമോ ഗുണനിലവാരമോ കുറ്റമറ്റതാക്കാന്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല .

ഐഡഡ് സ്കൂള്‍ നിയമനങ്ങള്‍ പീ എസ് സീ ക്കു വിടുന്നതു ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പീ എസ് സീ ക്കു വിട്ടതു പോലെ ആകുമോ എന്നു കാത്തിരിക്കുകയാണു ഇനിയും കേരളം .

200 കോടിയോ 500 കോടിയോ മുടക്കി വീടോ പള്ളിയോ അമ്ബലമോ പണിയാന്‍ യാതോരു അധാര്‍മികതയും കാണാന്‍ പറ്റാത്തവര്‍ ആണു നമ്മള്‍ .

സമൂഹത്തിനു ഗുണകരമായ പോസിറ്റീവ് ആയ നിരവധി കാര്യങ്ങള്‍ കേരള സമൂഹത്തിനു ചര്‍ച്ച ചെയ്യാന്‍ ബാക്കിയുണ്ടു .

ഒരു നര്‍മ്മം എന്ന രീതിയില്‍ ഫെസ് ബുക്കു സംവാദങ്ങളേ നോക്കിക്കാണുന്ന ഒരാള്‍ ആണു ഞാന്‍ . എങ്കിലും ധാരാളം സമയം നെഗറ്റീവ് ആയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കളയാതെ കേരള സമൂഹത്തിനു പ്രയോജനം ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചാല്‍ ഈ സൗഹൃദയിടം കൂടുതല്‍ നന്നാക്കാം .

ഒരു രാഷ്ട്രീയ കക്ഷിയോടും അന്ധമായ വിരോധമോ വിധേയത്വമോ ആവശ്യമില്ല എന്നു എനിക്കു തോന്നുന്നു . ഒരോ വിഷയത്തിന്റെയും മെറിറ്റ് നോക്കി ഇഷ്ടപ്പെടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒരു രീതി നല്ലതാണു എന്നു ഞാന്‍ കരുതുന്നു .

ശുഭദിനം .

No comments:

Post a Comment