Monday, 12 September 2016

സീറോ മലബാര്‍ സഭയുടെ ആദ്യ രൂപത വരുന്നത് വെള്ളക്കാരുടെ ശാപം വാങ്ങിയോ? കത്തീഡ്രല്‍ ആകുന്ന പള്ളിക്കായി സമരം ചെയ്തവര്‍ പിന്മാറുന്നു

ലണ്ടന്‍: യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഏറെ അഭിമാനവും ആവേശവും നല്‍കിയ മുഹൂര്‍ത്തമായിരുന്നു സ്വന്തമായി രൂപതയും മെത്രാനെയും പ്രഖ്യാപിച്ചപ്പോഴുണ്ടായത്. ഫാ. ജോസഫ് ശ്രാമ്ബിക്കലിനെ അവരുടെ ആത്മീയ ഗുരുവായി ലഭിക്കുകയെന്നത് നീണ്ട കാത്തിരിപ്പിന്റെ ഫലമായിട്ടായിരുന്നു.

അമേരിക്കയും ഓസ്ട്രേലിയയിലും സഭ രൂപതകള്‍ സ്ഥാപിച്ചപ്പോഴും സ്വന്തമായി ഒരു രൂപതയ്ക്കായി യുകെയിലെ സഭാ വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു. പ്രിസ്റ്റണ്‍ ആസ്ഥാനമായിട്ടാണ് പുതിയ സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നത്.
അടുത്ത മാസം പുതിയ മെത്രാനും പുതിയ രൂപതയും സ്ഥാപിതമാകുമ്ബോള്‍ അതിനു പിന്നില്‍ വെള്ളക്കാരുടെ ശാപം ഉണ്ടോയെന്നത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്.

പ്രിസ്റ്റണില്‍ സീറോ മലബാര്‍ സഭ കത്തീഡ്രല്‍ ആകുന്ന സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ചിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇത്തരത്തില്‍ ഒരു ചിന്തയ്ക്കു കാരണമാകുന്നത്. 180 വര്‍ഷം പഴക്കമുള്ള പ്രിസ്റ്റണ്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച്‌ സീറോ മലബാര്‍ സഭയ്ക്കായി വിട്ടുകൊടുക്കുമ്ബോള്‍ പള്ളിക്കായി സമരം നടത്തിയവര്‍ തോല്‍വി സമ്മതിച്ച്‌ പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സെന്റ് ഇഗ്നേഷ്യസ് പള്ളി തങ്ങള്‍ക്കായി തന്നെ നിലനിര്‍ത്തണമെന്നുള്ള ഇടവകക്കാരുടെ അഭ്യര്‍ത്ഥന പിന്തള്ളിയാണ് സീറോ മലബാര്‍ സഭയ്ക്കായി പള്ളി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിന് മുന്‍തൂക്കം നല്‍കി.

1836-ല്‍ സ്ഥാപിതമായി സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച്‌ വെള്ളക്കാരുടെ രൂപതയായി തന്നെ തുടരവേ 2014-ല്‍ അടച്ചൂപൂട്ടുകയായിരുന്നു. പ്രിസ്റ്റണില്‍ വൈദികരുടെ അഭാവവും സഭാ വിശ്വാസികളുടെ എണ്ണത്തില്‍ വന്ന കുറവും മൂലമാണ് രണ്ടു വര്‍ഷം മുമ്ബ് പള്ളി അടച്ചുപൂട്ടിയത്. എന്നാല്‍ ഇത് വീണ്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം വിശ്വാസികള്‍ അടുത്തകാലത്തായി പരിശ്രമം നടത്തിവരികയായിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ ഇവര്‍ മാര്‍പ്പാപ്പയ്ക്കു വരെ കത്തെഴുതിയിരുന്നു.

പള്ളി തങ്ങള്‍ക്കായി തുറന്നു കിട്ടുമെന്ന ഉറച്ച വിശ്വാസമായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തോളമെന്ന് പള്ളിക്കായി കാമ്ബയിന്‍ നടത്തിയവരില്‍ ഒരാളായ മൊയ്റ കാര്‍ഡ്വെല്‍ വ്യക്തമാക്കുന്നു. എന്നാല്‍ സീറോ മലബാര്‍ സഭയ്ക്ക് യുകെയില്‍ പുതിയ മെത്രാനെയും രൂപതയേയും അനുവദിച്ചപ്പോള്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച്‌ അവര്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കത്തോലിക്കാ ചര്‍ച്ച്‌ തന്നെയായിരുന്ന സെന്റ് ഇഗ്നേഷ്യസ് പള്ളി സീറോ മലബാര്‍ സഭയ്ക്ക് പൂര്‍ണമായും വിട്ടുകൊടുക്കുമ്ബോള്‍ രണ്ടു വര്‍ഷത്തോളമായി പള്ളി വീണ്ടുകിട്ടാന്‍ സമരം നടത്തിയവര്‍ കളമൊഴിയുകയാണ്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഏറെ ഖേദമുണ്ടെന്ന് ഇവര്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്. അധികാരികള്‍ ആരും തന്നെ തങ്ങളുടെ അഭ്യര്‍ത്ഥന കൈക്കൊണ്ടില്ലെന്നും മനസില്ലാ മനസോടെയാണ് തങ്ങള്‍ ഇതിനു വഴങ്ങുന്നതെന്നും കാര്‍ഡ്വെല്‍ സമ്മതിക്കുന്നു.

പ്രിസ്റ്റണ്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ചിനെ കത്തീഡ്രല്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങും പുതിയ രൂപതാ ആസ്ഥാന പ്രഖ്യാപനവുമെല്ലാം ഒക്ടോബര്‍ ഒമ്ബതിനു നടത്തും.

No comments:

Post a Comment