മാക്സ്‌വെലിന്റെ സെഞ്ചുറിക്കരുത്തിൽ ഓസീസിന് റെക്കോർഡ് സ്കോർ, വിജയം - വിഡിയോ
പല്ലേക്കലെ ∙രാജ്യാന്തര ട്വന്റി 20 മൽസരത്തിലെ റെക്കോർഡ് പടുത്തുയർത്തിയ ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മൽസരത്തിൽ 85 റൺസിന്റെ ഉജ്വല വിജയം നേടി. ശ്രീലങ്കൻ മണ്ണിൽ ആദ്യം ബാറ്റ് ചെയ്ത ഓസിസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത് 263 റൺസ്. മറുപടിയായി ശ്രീലങ്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ട്വന്റി 20 മൽസരത്തിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണിത്.
ഓസിസ് ഓപ്പണർ ഗ്ലെൻ മാക്സ്‌വെൽ 65 പന്തിൽ നിന്ന് 145 റൺസെടുത്ത് പുറത്താകാതെ ടീമിനെ റെക്കോർഡ് സ്കോറിലേക്ക് നയിച്ചു. പതിനാല് ബൗണ്ടറിയും ഒൻപതു സിക്സറും ചേർന്ന ഇന്നിങ്സായിരുന്നു മാക്സ്‍വെല്ലിന്റേത്. ടിംഹെഡ് 45 റൺസ് നേടി. 2007ൽ ശ്രീലങ്ക കെനിയക്കെതിരെ നേടിയ ആറിന് 260 ആയിരുന്നു നിലവിലെ റെക്കോർഡ്.
ബാറ്റിങ്ങിനിറങ്ങിയ ഓസിസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.ക്യാപ്റ്റൻ ഡേവിഡ് വാർണർ 12 പന്തിൽ നിന്ന് 28 റൺസ് നേടി. മാക്സ്‍വെല്ലിനൊപ്പം വാർണർ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ പുറത്തായപ്പോൾ മാക്സ്‌വെൽ വാമിങ് അപ്പ് മൂഡിലായിരുന്നു.
ഉസ്മാൻ ഖ്വാജ കൂട്ടിനെത്തിയതോടെ മാക്സ്‍വെൽ കത്തിക്കയറി.രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസടിച്ചു.മാക്സ്‌വെലിന്റെ രാജ്യാന്തര ട്വന്റി 20 യിലെ ആദ്യ സെഞ്ചുറിയാണിത്.ടിം ഹെഡ് കൂടിയെത്തിയതോടെ റൺമഴയായി. 18 പന്തിൽ നിന്നാണ് ടിം 45 റൺസ് അടിച്ചത്. ഓസിസ് ടീം അംഗം തന്നെയായ ആരോൺഫിഞ്ചിന്റേതാണ് ട്വന്റി 20 രാജ്യാന്തര മൽസരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ –156 .
ഈ സ്കോറിന് 11 റൺസകലെ മാക്സ്‍വെൽ പുറത്താകാതെ നിന്നു.അവസാന ഓവറിൽ് ഒരു പന്തു മാത്രമാണ് മാക്സ്‌വെൽ നേരിട്ടത്.അല്ലായിരുന്നുവെങ്കിൽ ആ റെക്കോർഡും മറി കടന്നേനെ.58 റൺസെടുത്ത ചണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

No comments:
Post a Comment