Tuesday, 6 September 2016

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി : വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക്


പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം നടപ്പിലാക്കുതിനു വേണ്ടി 2007 കാലഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുതുമായി ബന്ധപ്പെട്ട് കോടികണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: കെ.എസ്.ഇ.ബി പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി അഴിമതിക്കേസില്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. പദ്ധതിക്കായി ഭൂമിയേറ്റെടുത്തതില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേടുണ്ടെന്ന ആരോപണത്തേ തുടര്‍ന്നാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. തൊടുപുഴ വിജിലന്‍സ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം നടപ്പിലാക്കുന്നതിനു വേണ്ടി 2007 കാലഘട്ടത്തില്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പ്രോജക്ടിന് വേണ്ടി പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ 2003 ലാണ് ആരംഭിക്കുന്നത്. 8.823 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു, ഭൂമിക്ക് വിലയായി 6,91,36,051 രൂപ നല്‍കി. റവന്യു തരിശായി കിടന്ന ഭൂമിക്ക് പോലും വില നല്‍കി ഏറ്റെടുത്തതില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം.


പട്ടയ രേഖകളില്ലാത്ത 17 പേര്‍ക്കായി 1,38,75,543 രൂപ നല്‍കിയതാണ് അടിസ്ഥാന പരാതി. പദ്ധതിയെക്കുറിച്ചുള്ള പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇത് സംബന്ധിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരിവിട്ടിരിക്കുന്നത്. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നീണ്ടേക്കും.

No comments:

Post a Comment