Thursday, 8 September 2016

ഇന്‍സാറ്റ് 3ഡിആര്‍ ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം



ചെന്നൈ: കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി ആറുമായി ജിഎസ്‌എല്‍വി എഫ്05 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് 4.50ന് വിക്ഷേപിച്ച ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത 
ഉപഗ്രഹം 17ാം മിനിറ്റില്‍ വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 4.10 നിശ്ചയിച്ചിരുന്ന വിക്ഷേപണം 40 മിനിറ്റ് നീട്ടിവയ്ക്കുകയായിരുന്നു. വിക്ഷേപണം വിജയകരമാണെന്ന് വൈകിട്ട് 5.15ഓടെ ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയായിരുന്നു.

റോക്കറ്റിലെ ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറയ്ക്കുന്ന വാല്‍വില്‍ കണ്ടെത്തിയ സാങ്കേതിക തകരാറാണ് വിക്ഷേപണം വൈകിപ്പിച്ചത്. ഭേദഗതികള്‍ വരുത്തിയ തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്‌എല്‍വി വിക്ഷേപണത്തിനാണ് ഇതോടെ ഇന്ത്യ സാക്ഷ്യം വഹിച്ചത്.

കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മുന്‍കൂട്ടി അറിയുന്നതിനും ഓസോണ്‍ പാളിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസിലാക്കാനും ഇന്‍സാറ്റ് 3ഡിആര്‍സഹായിക്കും. പകല്‍സമയങ്ങളില്‍ ചിത്രങ്ങള്‍ നല്‍കുന്നതിന് ഇന്‍സാറ്റില്‍ ഘടിപ്പിച്ചിട്ടുള്ള ആറ് ഹൈ റെസല്യൂഷന്‍ ക്യാമറകളും രാത്രിയും പകലും വിവരങ്ങള്‍ നല്‍കുന്നതിനായി ഇന്‍ഫ്രാറെഡ് ചാനലുകളും സഹായിക്കും. മലിനീകരണത്തിന്റെ തോത്, സമുദ്രോപരിതലത്തിലെ താപനില, മേഘങ്ങളുടെ സഞ്ചാരം, മലിനീകരണത്തിന്റെ തോത് എന്നിവയും കണ്ടെത്താന്‍ ഇന്‍സാറ്റ് 3ഡിആര്‍ ഇന്ത്യയെ സഹായിക്കും.

പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ വികസിപ്പിച്ചെടുത്ത റോക്കറ്റിന് 415 ടണ്ണാണ് ഭാരം. ഇന്‍സാറ്റ് 3ഡിആര്‍ ഉപഗ്രവും പ്രൊപ്പലന്റും ഉള്‍പ്പെടെയുള്ള ഭാരം 2,221 കിലോഗ്രാമാണ്. പിഎസ്‌എല്‍വി റോക്കറ്റിന് ഇത്രയധികം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വിക്ഷേപണത്തിനായി ജിഎസ്‌എല്‍വി റോക്കറ്റ് ഉപയോഗിച്ചത്. ഇന്‍സാറ്റ് എഫ്05 വിക്ഷപണത്തോടെ നാവിക സേനയ്ക്കും പ്രതിരോധത്തിനും വിമാന സര്‍വ്വീസുകള്‍ക്കും ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഉപകാരപ്രദമാകും. ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനും ഏറെ സഹായകമാകുന്നതാണ് ഇന്‍സാറ്റ് 3ഡിആര്‍.

No comments:

Post a Comment