Sunday, 11 September 2016

സിഖുകാരന്‍ മറ്റൊരു ജാതിക്കാരിയെ വിവാഹം കഴിക്കാന്‍ ഗുരുദ്വാരയില്‍ എത്തി; തടയാന്‍ വാളേന്തി സിഖ് യുവാക്കളും; ലീമിങ്ടണ്‍ സ്പായിലെ സംഘര്‍ഷം അയഞ്ഞത് നൂറ് കണക്കിന് പൊലീസിനെ ഇറക്കി അറസ്റ്റ് ചെയ്തപ്പോള്‍



സിഖ് യുവാവ് അന്യജാതിക്കാരിയെ വിവാഹം കഴിക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കം ലീമിങ്ടണ്‍ സ്പാ പരിസരത്ത് ഇന്നലെ സംഘര്‍ഷം സൃഷ്ടിച്ചു. ലീമിങ്ടണ്‍ സ്പായിലെ ഗുരുദ്വാരയില്‍ വച്ച്‌ നടക്കാനിരുന്ന വിവാഹം തടയാന്‍ വാളേന്തി നിരവധി സിഖ് യുവാക്കള്‍ രംഗത്തെത്തിയതോടെയാണ് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.തുടര്‍ന്ന് ഏറ്റുമുട്ടല്‍ തടാനായി നൂറ് കണക്കിന് പൊലീസിനെ ഇറക്കി ആക്രമികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് 55 പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെ 6.45നായിരുന്നു സംഭവം അരങ്ങേറിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് ഗുരുദ്വാരയിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്.തുടര്‍ന്ന് ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബന്തവസിലായിരുന്നു.

അറസ്റ്റ് ചെയ്തവരെയെല്ലാം കയറ്റിക്കൊണ്ട് പോകാനായി പൊലീസ് ഒരു കോച്ച്‌ വിളിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇവിടുത്തെ സിഖ് സമൂഹത്തില്‍ വിജാതീയ വിവാഹങ്ങള്‍ പലപ്പോഴും പ്രശ്നമാകാറുണ്ടെന്നും ഇത്തരം വിവാഹങ്ങള്‍ ഗുരുദ്വാരയില്‍ നടത്തുന്നതിനെ ഇവിടുത്തെ ഭൂരിഭാഗം സിഖുകാരം എതിരു നില്‍ക്കാറുണ്ടെന്നുമാണ് ഗുരുദ്വാരയുടെ മുന്‍ ട്രഷററായ ജതീന്ദര്‍ സിങ് ബിര്‍ദി വെളിപ്പെടുത്തുന്നത്. എന്നാല്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്നത് പോലുള്ള ശക്തമായ എതിര്‍പ്പും സംഘര്‍ഷവും ഇതുവരെ ഇവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.തങ്ങളില്‍ പെട്ട 100 പേര്‍ സമാധാനപരമായി പ്രതിഷേധം നടത്താനെത്തിയതാണെന്നാണ് സിഖ് യൂത്ത് ബെര്‍മിങ്ഹാം എന്ന സംഘടന വെളിപ്പെടുത്തുന്നത്. ഈ ഗുരുദ്വാരുടെ ചുമതല തങ്ങള്‍ക്കാണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു.

പ്രതിഷേധക്കാരെ ഗുരുദ്വാരയ്ക്കകത്ത് രണ്ട് സായുധ പൊലീസ് ഓഫീസര്‍മാര്‍ തടഞ്ഞ് വച്ചതിന്റെ വീഡിയോ ഇവരുടെ ഫേസ്ബുക്ക് പേജില്‍ കാണാം.മറ്റൊന്നില്‍ ഡസന്‍ കണക്കിന് സിഖുകാര്‍ തങ്ങളുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ച്‌ സിഖ് പ്രാര്‍ത്ഥനകള്‍ ഉച്ചത്തില്‍ ചൊല്ലുന്നത് കേള്‍ക്കാം. മറ്റൊരു ഫേസ്ബുക്ക് ഗ്രൂപ്പായ സിഖ് 2 ഇന്‍സ്പയറും ഇവിടെ നടന്ന പ്രതിഷേധത്തെ ന്യായീകരിച്ച്‌ പോസ്റ്റിട്ടിരുന്നു. തങ്ങളുടെ സഹോദരന്മാര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും എന്നാല്‍ അവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവര്‍ ചെയ്ത കുറ്റമെന്തായിരുന്നുവെന്നുമാണ് പ്രസ്തുത പോസ്റ്റിലൂടെ ഈ ഗ്രൂപ്പ് ചോദിക്കുന്നത്. ആരും ആയുധമെടുത്തിരുന്നില്ലെന്നും ആരും ആക്രമം നടത്തിയിരുന്നില്ലെന്നും ഇവര്‍ വാദിക്കുന്നു.
എന്നാല്‍ കൈയിലുണ്ടായിരുന്ന ആയുധം തങ്ങള്‍ എപ്പോഴും കൊണ്ടു നടക്കുന്ന കൃപാണ്‍ എന്ന മതവിശ്വാസപരമായി ബന്ധപ്പെട്ട വാള്‍ മാത്രമായിരുന്നുവെന്നും ഇവര്‍ ന്യായീകരിക്കുന്നു.സംഭവത്തെ തുടര്‍ന്ന് സിഖ് നേതാക്കന്മാര്‍ ആരാധനാലയത്തിനകത്ത് വച്ച്‌ സമാധാനപരമായ ഒത്തു തീര്‍പ്പിനായി പൊലീസുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് വാര്‍വിക്ക്ഷെയറിലെ പൊലീസ് പറയുന്നത്. പ്രേോദശിക തലത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഇവിടെ മൂര്‍ധന്യത്തിലെത്തുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ടായ ഡേവിഡ് ഗാര്‍ഡ്നര്‍ വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരും നാളുകളില്‍ ഇല്ലാതാക്കാനായി പൊലീസ് ഇവിടുത്തെ പ്രാദേശിക സിഖ് നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്.

No comments:

Post a Comment