Friday, 9 September 2016

ഒടുവില്‍ ലോകം കാത്തിരുന്ന പ്രഖ്യാപനം ജനീവയില്‍നിന്നെത്തി; ഐസിസിനെയും അല്‍ ഖ്വെയ്ദയെയും തകര്‍ക്കാന്‍ റഷ്യയും അമേരിക്കയും ഒരുമിച്ചുനിന്നു പോരാടും


ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയും റഷ്യയും ഒരുമിച്ചുനിന്ന് പോരാടാന്‍ തീരൂമാനിച്ചു. സിറിയില്‍ ഇരുപക്ഷത്തുനില്‍ക്കുന്ന അമേരിക്കയും റഷ്യയും വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പുറമെ, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വെയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ യോജിക്കാനും തീരുമാനമായി.

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഒരുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും നിര്‍ണായകമായ കരാറിലെത്തിച്ചേര്‍ന്നത്.
തിങ്കളാഴ്ച മുതല്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. ഒരാഴ്ചക്കാലത്തേയ്ക്കാണ് വെടിനിര്‍ത്തല്‍.

അതിനുശേഷമാകും ഇരു സൈന്യങ്ങളും ചേര്‍ന്ന് ഐസിസിനും അല്‍ഖ്വെയ്ദയ്കകുമെതിരായ പോരാട്ടത്തിന് തുടക്കമിടുക. സിറിയയില്‍ വിമതരും ഭീകരരും നടത്തുന്ന ആക്രമണങ്ങളില്‍ അഞ്ചുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിറിയന്‍ പ്രസിഡന്റ് ആസാദിന്റെ സേന വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടവും ഭീകരര്‍ നടത്തുന്ന ആക്രമണവും നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്.

ധാരണയനുസരിച്ച്‌ വിമതര്‍ക്കെതിരെയും ജനവാസ കേന്ദ്രങ്ങളിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആസാദ് സര്‍ക്കാരിനുമേല്‍ റഷ്യ സമ്മര്‍ദം ചെലുത്തും. അതേസമയം തന്നെ അല്‍ ഖ്വെയ്ദ പിന്തുണയുള്ള നുസ്ര ഫ്രണ്ടുമായുള്ള ബന്ധം വിഛേദിക്കാന്‍ വിമതരെ അമേരിക്കയും പ്രേരിപ്പിക്കും. ഇതിന് പുറമെ, സൈനികരഹിത മേഖലകളായി നിശ്ചയിച്ചിട്ടുള്ള ജനവാസ കേന്ദ്രങ്ങളില്‍നിന്ന് ഇരു സേനകളും പിന്മാറും.

ഇരു രാജ്യങ്ങളുമായുള്ള സഹകരണത്തിന് തുടക്കമിടുന്നതിന് മുമ്ബ് ജനവാസ കേന്ദ്രങ്ങളില്‍ ജീവിതം സാധാരണ നിലയിലെത്തിക്കുന്നതിനാണ് ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തന്ത്രപരമായ വിവരങ്ങള്‍ കൈമാറിയാകും അമേരിക്കയും റഷ്യയും പ്രവര്‍ത്തിക്കുക. ആസാദ് സര്‍ക്കാരിന്റെ സൈന്യം നുസ്രയില്‍നിന്ന് ലക്ഷ്യം ഐസിസിനെതിരെയാക്കും.

No comments:

Post a Comment