Tuesday, 6 September 2016

എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാന്‍ അരനൂറ്റാണ്ടെങ്കിലും കഴിയണമെന്ന് യുഎന്‍



ലണ്ടന്‍• ലോകത്ത് എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം ഇനിയുമകലെ. അരനൂറ്റാണ്ടെങ്കിലും കഴിയാതെ ഇതു സാധ്യമാകാനിടയില്ലെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം. ലോകത്തിലെ 40 ശതമാനം വിദ്യാര്‍ഥികളുടെയും അധ്യയന മാധ്യമം മാതൃഭാഷ അല്ലെന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2030 ആകുമ്ബോഴേക്കും ലോകത്തില്‍ എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസവും സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസവും ഉറപ്പാക്കാനുള്ള ആഗോളപദ്ധതി കഴിഞ്ഞവര്‍ഷം ലോകനേതാക്കള്‍ അംഗീകരിച്ചതാണ്. എന്നാല്‍, ആവശ്യത്തിനു പണം ലഭിക്കാത്തതു പദ്ധതിയെ പിന്നോട്ടടിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

സമ്ബന്നരും ദരിദ്രരും തമ്മിലും വിവിധ രാജ്യങ്ങള്‍ തമ്മിലും വിദ്യാഭ്യാസ കാര്യത്തിലുള്ള അന്തരം നടുക്കുന്നതാണ്. ഇപ്പോഴത്തെ നിലയ്ക്കു പോയാല്‍ സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാന്‍ 2042 വരെ കാത്തിരിക്കണം.

സാര്‍വത്രിക ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു 2059 വരെയും ഹയര്‍ സെക്കന്‍ഡറിക്കു 2084 വരെയും - യുഎന്‍ വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോ പറയുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിനു മുഖ്യതടസ്സം വിവിധ രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥയാണ്. ഇതുമൂലം 3.6 കോടി കുട്ടികള്‍ക്കാണു സ്കൂളില്‍ പോകാനാവാത്തത്.

ആഗോളതലത്തില്‍ നിലവില്‍ 26.3 കോടി കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. ദരിദ്രരാജ്യങ്ങളിലെ 30 ശതമാനത്തോളം കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അവസരമില്ല.

No comments:

Post a Comment