മുമ്ബ് എത്യോപ്യയും സോമാലിയയും ഉഗാണ്ടയും; ഇന്ന് യെമനും സിറിയയും; യുദ്ധത്തിന്റെ മഹാദുരന്തത്തില്‍പ്പെട്ട് ജീവിക്കുന്ന ഈ കുരുന്നുകള്‍ ലോകത്തോട് പറയുന്നത്
പട്ടിണിയും ദാരിദ്ര്യവുമെന്ന് കേട്ടാല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുക എത്യോപ്യയിലെയും സോമാലിയയിലെയും ഉഗാണ്ടയിലെയുമൊക്കെ പട്ടിണിക്കോലങ്ങളുടെ ചിത്രങ്ങളായിരുന്നു. എന്നാല്‍, മതത്തിന്റെ പേരിലുള്ള യുദ്ധത്തില്‍ ആണ്ടുനില്‍ക്കുന്ന സിറിയയിലെയും യെമനിലെയും കുഞ്ഞുങ്ങള്‍ ദുരന്തത്തിന്റ് പുതിയ ചിത്രങ്ങളായി മാറുകയാണ്.
എല്ലും തോലും മാത്രമായ ഈ കുരുന്ന് സിറിയയിലെയും യെമനിലെയും ജീവിക്കുന്ന രക്തസാക്ഷികളുടെ പ്രതീകമാണ്. യെമനിലെ തുറമുഖ നഗരമായ ഹൗഡിയേഡയില്‍നിന്നാണ് ഈ കുരുന്നിന്റെ ചിത്രം പകര്‍ത്തിയത്.
ഒരു നാപ്പി മാത്രം ധരിച്ച് അമ്മയ്ക്കൊപ്പമിരിക്കുന്ന ചിത്രവും കൈ നക്കിക്കുടിച്ചുകൊണ്ട് കിടക്കുന്ന ചിത്രവുമാണ് യുദ്ധം ഇല്ലാതാക്കിയ രണ്ടു നാടുകളിലെ ദുരന്തം ഓര്‍മിപ്പിക്കുന്നത്.
യെമനില്‍ ആഭ്യന്തര കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരോടും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആശുപത്രികള്‍ നവീകരിക്കുന്നതിനുമായി ഏപ്രിലില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിരുന്നു. അതേ ധാരണ പുനഃസ്ഥാപിക്കണമെന്നാണ് രക്ഷാ സമിതി വ്യാഴാഴ്ച ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ യെമനിലേക്കുള്ള പ്രത്യേക പ്രതിനിധിയായ ഇസ്മയീല്‍ ഔള്‍ഡ് ചെയ്ഖ് അഹമ്മദുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ എന്നാ വിമത സംഘടനകളോടും രക്ഷാസമിതി ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി അബ്ദുള്ള സലേയെ അനുകൂലിക്കുന്ന ഹൗത്തി വിമതര്‍ 2014 സെപ്റ്റംബറില്‍ തലസ്ഥാന നഗരമായ സനായുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ യെമനില്‍ ഔദ്യോഗിക സര്‍ക്കാര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.
2015 മാര്‍ച്ച് മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യം യെമനില്‍ ആക്രമണം നടത്തിവരികയാണ്. തെക്കന്‍ യെമനില്‍നിന്ന് വിതമതര തുരത്താന്‍ സൈന്യത്തിനായെങ്കിലും സനായില്‍ ഇപ്പോഴും അവര്‍ക്ക് സ്വാധീനമുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിലേറെയും ജനവാസ മേഖലകളിലാണ് നടക്കുന്നത്. വ്യാഴാഴ്ച വ്യോമാക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. അമ്രാന്‍ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment