Thursday, 8 September 2016

വിവാഹം കഴിക്കാതെ നിരവധി വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ച സായിപ്പിനും മദാമ്മക്കും കേരളത്തില്‍ എത്തിയപ്പോള്‍ കെട്ടിയേ കഴിയൂ എന്നൊരു തോന്നല്‍; ഇന്നലെ കോവളം കണ്ട ഒരു വിദേശി കല്യണത്തിന്റെ കഥ


കോവളം: മലയാളി യുവാക്കളില്‍ ആകൃഷ്ടരായി അവരെ വിവാഹം ചെയ്ത് കേരളത്തില്‍ കഴിയുന്ന നിരവധി വിദേശ ദമ്ബതികളുണ്ട്. ഇത് കൂടാതെ കേരളീയ വിവാഹ ശൈലിയില്‍ ആകൃഷ്ടരായി ഇവിടെയെത്തി വിവാഹം കഴിക്കുന്ന സായിപ്പന്മാരുടെ എണ്ണവും കുറവല്ല. ഇങ്ങനെ കേരളത്തിന്റെ ശൈലിയില്‍ മതിമറന്ന് ഒരു വിദേശകല്യാണം കഴിഞ്ഞദിവസം കോവളത്ത് നടന്നു. ഇതുവരെ ലിവിങ് ടുഗെദര്‍ ദമ്ബതികളായി കഴിഞ്ഞ ഓസ്ട്രേലിയന്‍ ദമ്ബതികള്‍ക്കാണ് കേരളത്തിലെത്തിയപ്പോള്‍ വിവാഹമോഹം കലശലവായതും ഒടുവില്‍ ഇന്ത്യന്‍ രീതിയില്‍ വിവാഹിതരായതും.

ഇന്ത്യന്‍ ആചാരങ്ങളോടെ ഇന്ത്യയില്‍വച്ച്‌ വിവാഹം കഴിക്കണമെന്ന മോഹത്തോടെയാണ് റോസിും വില്യമും കോവളത്് എത്തിയത്. ഇരുപത് വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് ഒടുവിലാണ് ഇവരുടെ ആഗ്രഹം സഫലമായത്. 56കാരനായ റോസ് തോമസും 54കാരി വില്യംസ് ഡിബോറാ കിമ്മുമ്മുമാണ് വിവാഹിതരായത്. കോവളം കീഴേവീട് ആവാടുതുറ ദേവീ ക്ഷേത്രത്തില്‍ കേരളീയ ആചാരങ്ങളോടെ ബുധനാഴ്ചയായിരുന്നു വിവാഹം. അപൂര്‍വ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ഓസ്ട്രേലിയയില്‍നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും കോവളത്തെത്തി.

ഓസ്ട്രേലിയയിലെ ലാര്‍നൂക്ക് സ്വദേശികളായ റോസ് തോമസും വില്യംസ് ഡിബോറായും വര്‍ഷങ്ങളായി ഒരുമിച്ചു ജീവിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച്‌ നിരവധിതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഭാരതീയ സംസ്കാരത്തെയും ജീവിതരീതിയെയും അടുത്തറിയാന്‍ മാസങ്ങളോളം ഉത്തരേന്ത്യയില്‍ ജീവിച്ചു. ഒരിക്കല്‍ രാജസ്ഥാനില്‍വച്ച്‌ പരിചയപ്പെട്ട ന്യൂസിലാന്റ് ദമ്ബതിമാരാണ് കേരളത്തെപ്പറ്റിയും കോവളത്തെപ്പറ്റിയും പറഞ്ഞത്. ഈ ന്യൂസിലാന്റ് ദമ്ബതിമാര്‍ കഴിഞ്ഞവര്‍ഷം കോവളം ആവാടുതുറ ദേവീ ക്ഷേത്രത്തില്‍വച്ച്‌ വിവാഹിതരായവരായിരുന്നു.

അങ്ങനെയാണ് കേരളീയ വിവാഹശൈലിയെ കുറിച്ച്‌ പഠിച്ചത്. കേരളീയ വിവാഹശൈലിയില്‍ ആകൃഷ്ടരായ ഇവര്‍ തുടര്‍ന്ന് കോവളത്തില്‍ വച്ച്‌ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ കേരളത്തില്‍ എത്തിയത്. ബുധനാഴ്ച രാവിലെ ഒമ്ബതിനും 9.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആവാടുതുറ ദേവീസന്നിധിയില്‍ കത്തിച്ചുവച്ച നിലവിളക്കിനും നിറപറയ്ക്കും മുമ്ബില്‍ റോസും വില്യംസും ഹാരവും മോതിരവും കൈമാറി. ബന്ധുക്കളും സുഹൃത്തുക്കളും വധൂവരന്മാര്‍ക്ക് പൂക്കളാല്‍ ആശിര്‍വാദമേകി. പാലും പഴവും കൊടുത്തു.

ശേഷം കേരളീയരീതിയിലുള്ള വിവാഹസദ്യയും. ഇരുവര്‍ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ സായൂജ്യം. തങ്ങളുടെ വിവാഹത്തിന് സാക്ഷ്യമായ നാട്ടില്‍ കുറേ ദിവസം താമസിച്ചിട്ടേ ഇനി നാട്ടിലേക്കുള്ളൂ എന്നാണ് നവദമ്ബതിമാരുടെ തീരുമാനം. ക്ഷേത്രം മേല്‍ശാന്തി ഷൈന്‍ ശര്‍മ വിവാഹകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ആര്‍.ശ്രീകുമാറും സെക്രട്ടറി കെ.വിശ്വനാഥനും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment